Tuesday, October 16, 2007

എസ് ഐയും പാര്‍ട്ടീം

സംഭവ കഥയാണ്. പേരുകള്‍ സാങ്കല്‍പ്പികമാണെന്ന് മാത്രം.
പതിനെട്ടരക്കമ്പനിയിലെ ഷിബുവിന് അയലത്തെ അനുവിനോട് കലശലായ് പ്രേമം.
അസൂയ പൂണ്ട ഞങ്ങള്‍ ഷിബുവിനൊട്ടൊന്ന് പണിയാന്‍ തീരുമാനിച്ചു.
ഞങ്ങളഞ്ചാറു പേര്‍ ഒന്നിച്ച് ടെലിഫോണ്‍ ബൂത്തില്‍ ചെന്ന് ഷിബുവിനെ വിളിച്ചു.

“ഷിബുവാണോടാ? കരീലക്കുളങ്ങര എസ് ഐ ആണ് സംസാരിക്കുന്നത്. നീയാണോടാ പീഡനവീരന്‍? ഇനി ആ പെണ്ണിന്റെയെങ്ങാനും പൊറകേ നടന്നാല്‍ നിന്റെ നെഞ്ചാങ്കൂട് ഞാന്‍ ഇടിച്ചൊടിക്കും...#$%^& മനസ്സിലായോടാ?”

പാവം ഷിബു! പേടിച്ചു ഫോണ്‍ വെച്ചു.

“അവന്‍ വെച്ചു കളഞ്ഞു“. ഞാന്‍ പറഞ്ഞു.
“ആഹാ അങ്ങനെ വിട്ടാല്‍ പറ്റത്തില്ലല്ലോ? ഒന്നൂടെ വിളിക്കെഡാ...രണ്ട് പറഞ്ഞിട്ടേയുള്ളൂ...”
കൂട്ടത്തിലെ സാബുവിന് കലിപ്പ് തീരുന്നില്ല.
“എന്നാ ഒന്നൂടെ വിളിക്കാമല്ലേ” ഞാന്‍ സൂത്രത്തില്‍ സാബുവിന്റെ ബാപ്പയുടെ നമ്പര്‍ ഡയല്‍ ചെയ്‌ത് റിസീവര്‍ സാബുവിന്റെ കയ്യില്‍ കൊടുത്തു.

“ഹലോ" അങ്ങേത്തലക്കല്‍ നിന്നും.
“ഡാ പട്ടീ പറഞ്ഞത് കേട്ടോടാ...ലോക്കപ്പി കേറ്റി വാരിയെല്ല് ഊരിയെടുക്കും ഞാന്‍ പറഞ്ഞേക്കാം”
“ഹലോ, ആരാ സംസാരിക്കുന്നത്? എന്തുവാ പറയുന്നത്...”
“ഞാന്‍ കരീലക്കുളങ്ങര എസ് ഐ ആണെടാ....മരിയാദക്ക് അടങ്ങി ഒതുങ്ങി കഴിഞ്ഞോണം. ഇല്ലേ നിന്റെ എല്ലൂരും ഞാന്‍ റാസ്‌കല്‍! %^&*#മോനേ ”
ബാപ്പാന് പൊന്നുമോന്റെ സ്വരം കത്തി.
“ഡാ, വേലേം കൂലീമില്ലാതെ കല്ലിന്റെ പൊറത്ത് കുത്തിയിരിക്കുമ്പം എസൈയാ സര്‍ക്കിളാ എന്നൊക്കെ പലതും തോന്നും..എന്റെ മോന്‍ ഇഞ്ഞ് വീട്ടി വാ കേട്ടോ...തരാം”

പൊന്നുമോനു ബാപ്പാന്റെ സൊരവും കത്തി.

കിലുകിലാ വിറക്കുന്ന സാബുവിനെ നോക്കി ചിരിക്കണോ കരയണോ എന്നറിയാതെ ഞങ്ങള്‍ അട്ടഹസിച്ചു.

ഉച്ച മുതല്‍ കല്ലിന്‍‌പുറത്ത് ഒരേ ഇരുപ്പ്. വീട്ടില്‍ പോകില്ല സാബു. രാത്രിയായി. ഒരു എട്ടു മണി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ അഞ്ചാറു പേര്‍ ചേര്‍ന്ന് വീട്ടില്‍ കൊണ്ടു വിടാന്‍ തീരുമാനിച്ചു. തുള്ളല്‍പ്പനി പിടിച്ചവനെ വൈദ്യന്റെ വീട്ടില്‍ കൊണ്ടു പോകുന്ന മാതിരി സബുവിനേം കൊണ്ട് ഞങ്ങള്‍ അവന്റെ വീട്ടിലേക്ക്.
വീടെത്തി. കോളിംഗ് ബെല്ലടിച്ചു. ബാപ്പ വന്നു. എല്ലാരേം ഒന്നു നോക്കി. എന്നിട്ട് അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു.
“എടിയേ, ദാണ്ടെ എസ് ഐയും പാര്‍ട്ടീം വന്നു നില്‍ക്കുന്നു. വല്ലോം ഒണ്ടെങ്കി കൊടുത്തു വിട്....”

Wednesday, October 3, 2007

വിജയന്‍ മാഷ്‌ക്ക് ആദരാഞ്ജലികള്‍!

തീര്‍ച്ചയായും വിജയന്‍ മാഷ് മലയാള സാംസ്കാരിക മണ്ഡലത്തെ ആഴത്തില്‍ സ്വധീനിച്ച ഉന്നത വ്യക്തിത്വമാണ്.
അധ്യാപകനായും ചിന്തകനായും നിരൂപകനായും പ്രഭാഷകനായും നിറഞ്ഞു നിന്ന മാഷ് പ്രത്യക്ഷരാഷ്‌ട്രീയത്തില്‍ ഇടപെടാതെ രാഷ്ട്രീയരംഗത്തും മാറ്റങ്ങള്‍ക്ക് കളമൊരുക്കി.

ഫ്രോയ്‌ഡിന്റെ വീക്ഷണങ്ങളിലധിഷ്‌ടിമായി സാഹിത്യത്തെയും സാമൂഹിക പ്രതിഭാസങ്ങളെയും മനഃശാസ്ത്ര നിരൂപണത്തിനു വിധേയമാക്കി സാമൂഹിക ഇടപെടല്‍ തുടങ്ങിയ മാഷിന്റെ വാക്കിനും വരികള്‍ക്കും കവിതയുടെ സൌന്ദര്യവും ഖഡ്‌ഗത്തിന്റെ മൂര്‍ച്ചയുമുണ്ടായിരുന്നു.

എന്നും ഇടതുപക്ഷസഹയാത്രികനായിരുന്ന മാഷിനെ സാംസ്‌കാരികമായ ഒരു കുതിപ്പിനു സഹായിച്ചത് ഫ്രൊയ്‌ഡില്‍ നിന്നും മാര്‍ക്സിലേക്കുള്ള ചുവടുമാറ്റമാണെന്ന് ഇപ്പോള്‍ വാദിക്കുന്നവരുണ്ട്. വിജയന്‍ മാഷിന്‍ മാര്‍ക്സിസം കേവലം വൈകരികമായ ഒരു സംവേദന തലം മാത്രമായിരുന്നുവെന്നും സൈദ്ധാന്തികമായി ഫ്രൊയ്‌ഡിനെ അറിഞ്ഞ പോലെ മാര്‍ക്സിനെ അറിയാന്‍ അറിയാന്‍ മാഷിന് കഴിഞ്ഞില്ല എന്നും ഇടതുപക്ഷ ബുദ്ധിജീവികളുടെ വാദം ഇപ്പോള്‍ കേള്‍ക്കാനായി. മാഷിന്റെ എഴുത്തില്‍ നിറയെ ഫ്രോയ്യ്‌ഡ് ആയിരുന്നെന്നും പ്രസംഗത്തില്‍ മാത്രമേ മാര്‍ക്സ് കടന്നു വന്നുള്ളൂ എന്നുമാണ് അത്തരക്കാരുടെ ന്യായം.

മാഷിന്റെ ജീവിത കാലയളവിനെ മൂന്നായി വിഭജിച്ച് ആദ്യ രണ്ടു ഘട്ടങ്ങളില്‍ മാഷ് ശരിയായിരുന്നുവെന്നും മൂന്നാം ഘട്ടത്തില്‍ മാഷ് ശരികേടിലേക്ക് വഴുതിയെന്നും വാദിക്കുന്നത് ബൌദ്ധികകേരളം എങ്ങനെ സ്വീകരിക്കുമെന്നോര്‍ത്ത് ഞാന്‍ കൌതുകം കൊള്ളുന്നു.

ഇടതുപക്ഷ പ്രസ്ഥാനങ്ങളെ പൊതുവില്‍ ബാധിച്ച ജീര്‍ണ്ണതയും മൂല്യച്യുതിയും കേരളത്തിലും ബംഗാളിലും മാത്രം പാര്‍ട്ടിക്ക് ബാധകമല്ലെന്നും പാര്‍ട്ടിയെ ജനങ്ങളിലേക്ക് തിരികെയെത്തിക്കാന്‍ വിജയന്‍ മാഷ് നടത്തിയ ശ്രമങ്ങള്‍ റൊമാന്റിക് സങ്കല്‍പ്പങ്ങള്‍ മാത്രമായിരുന്നു എന്നും ജീര്‍ണ്ണത വലതുപക്ഷത്തിന്റെ മാത്രം കുത്തകയാണെന്നും വാദിക്കുന്നതില്‍ എത്രത്തോളം കഴമ്പുണ്ട്?

അതേ സമയം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് മുമ്പും തെറ്റുകള്‍ പിണഞ്ഞ സമയത്ത് മാഷ് മൌനം ഭജിച്ചതെന്തേ എന്ന ചോദ്യവും നിലനില്‍ക്കുന്നു.

വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തോടുള്ള പ്രതിബദ്ധത അവസാനശ്വാസം വരെ മാഷ് നിലനിര്‍ത്തി എന്നത് നാം നേരിട്ടു കണ്ടു കഴിഞ്ഞു. മാഷിന് മാഷിന്റേതായ ശരി - പാര്‍ട്ടി, പ്രസ്ഥാനം എന്നതിനപ്പുറം മാനുഷികമായ ഒരു ശരി- ഉണ്ടായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം. പാര്‍ട്ടിക്ക് പാര്‍ട്ടിയുടെ ശരിയുമുണ്ട്. പാര്‍ട്ടിയുടെ ശരിയനുസരിച്ച് മാഷിന്റെ ശരി ശരിയാകാന്‍ വഴിയില്ലല്ലോ. എന്നാലും ജീര്‍ണ്ണതക്കും അഴിമതിക്കുമെതിരേ മാഷ് നടത്തിയ പോരാട്ടം നീതിപീഠം വരെ ശരിവെക്കുന്ന കാഴ്‌ച കണ്ടിട്ടാണ് മാഷ് യാത്രയായത്.

കേവലം രാഷ്ട്രീയമായ വിവാദങ്ങള്‍ക്കുമപ്പുറമാണ് മാഷിന്റെ സ്ഥാനം എന്ന കാര്യം നാം വിസ്‌മരിക്കരുത്. മഹാനായ അധ്യാപകന്‍ എന്ന നിലയില്‍ ക്ലാസ്സ് മുറിയിലും പുറത്തും അദ്ദേഹത്തിനുള്ള അസംഖ്യം ശിഷ്യഗണങ്ങള്‍ മാഷിന്റെ വീക്ഷണഗതികള്‍ക്ക് ഇനിയും ചൂടും വെളിച്ചവും പകരും എന്നു നമുക്ക് പ്രത്യാശിക്കാം.

മലയാള സാഹിത്യരംഗത്ത് നിരൂപകനെന്ന നിലയില്‍ മാഷ് നേടിയെടുത്ത ഔന്നത്യം എന്നും പുലരുക തന്നെ ചെയ്യും.

മാഷിന്റെ വേര്‍പാട് മലയാളത്തിന്റെ, മലയാളിയുടെ മഹാനഷ്‌ടങ്ങളിലൊന്നായി ഞാന്‍ കണക്കാക്കുന്നു.

ആദരാഞ്ജലികള്‍

Friday, September 28, 2007

മുഖ്യമന്ത്രിയോട് ഒരു അഭ്യര്‍ത്ഥന

സിപിഐ, കേരളാകോണ്‍ഗ്രസ്സ് ജെ തുടങ്ങിയ തെമ്മാടി മാഫിയ സംഘങ്ങളുടെയും സ്വന്തം കക്ഷിയിലെ തന്നെ ചില കുബുദ്ധികളുടെയും ശക്തമായ സമ്മര്‍ദ്ദ തന്ത്രത്തിനടിപ്പെട്ട് അങ്ങേയറ്റം ഇളിഭ്യനും നിസ്സഹായനുമായി മാറിയ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.വി.എസ്.അച്യുതാനന്ദന്‍ തെല്ലെങ്കിലും ആത്‌മാഭിമാനം ബാക്കിയുണ്ടെങ്കില്‍ കസേരയില്‍ കെട്ടിപ്പിടിച്ചിരിക്കാതെ രാജിവെച്ചൊഴിയണമെന്ന് വിനയപുരസ്സരം അഭ്യര്‍ത്ഥിക്കുന്നു.

Sunday, September 9, 2007

ഫ്രീ അസോസിയേഷന്‍

സത്യമംഗലത്ത് വീരപ്പന്‍
സൂര്യനെല്ലിയില്‍ ധര്‍മ്മരാജന്‍

വായില്ലാക്കുന്നിലപ്പന്‍ പ്രഭാഷണം തുടങ്ങി
പാണന്മാര്‍ മൌനജാഥ നടത്തി

ഗീബത്സിനു രാജാ ഹരിശ്ചന്ദ്രന്‍ സ്മാരക എവര്‍ റോളിംഗ് ട്രോഫി
വാസവദത്തക്ക് മദര്‍തെരേസാ പുരസ്കാരം
ദ്രൌപതിക്ക് ചൊവ്വാദോഷം
ഭീമസേനന് ധാതുക്ഷയം

പഞ്ചായത്ത് കെണറ്റില്‍ മാക്രികളുടെ സ്വതന്ത്ര സിമ്പോസിയം
അധ്യക്ഷന്‍ നീര്‍ക്കോലി നാരായണന്‍

അക്കാഡമി ഫെല്ലോഷിപ്പിനായി ബുദ്ധിജീവികളുടെ
സെക്രട്ടറിയേറ്റ് മാര്‍ച്ച്
ഓര്‍ഹാന്‍ പാമുക്ക് മനോരമ ചീഫ് എഡിറ്റര്‍

ഗൂഗിള് ബ്ലോഗറ് പൂട്ടി
ഞാന്‍ സ്വതന്ത്രനായി

കുതിരവട്ടത്തൂന്ന് എന്നെ തൊറന്നു വിട്ടു.

Friday, August 17, 2007

ഓര്‍മ്മയിലൊരോണം

ഓര്‍മ്മയിലൊരോണം വീണ്ടുമുണരുന്നു
തന്ത്രികളില്‍ തപ്പുതുടി താളമുയരുന്നു
കരളില്‍ പൂവള്ളി പൂത്തുവിടരുന്നു
കാലം മലര്‍ക്കുടകള്‍ മെല്ലെ നിവര്‍ത്തുന്നു

ഓണക്കനവില്‍ ലയിക്കുന്നു ഹൃത്തം
ഓണക്കാഴ്‌ചകള്‍ തേടുന്നു
മനസ്സിലെക്കിളി മെല്ലെയുണരുന്നു പിന്നെ-
യാവണിപ്പാടം പുല്‍കുന്നു


‘ഇല്ലം നിറ വല്ലം നിറ’ പാട്ടൊഴിഞ്ഞൂ-മണ്ണില്‍
പുളകമായ് പൊന്നോണം ചാര്‍ത്തണഞ്ഞൂ
പൂവിളി കേള്‍ക്കുന്നു, പൂക്കളം കാണുന്നു
പൂവാകമേലൂഞ്ഞാലാടുന്നൂ

ഓണത്തപ്പനെ കാക്കുന്നു മണ്ണ്
ഓണവെയിലില്‍ തുടിക്കുന്നു
ഓണമായോണമായ് പൂക്കുന്നു വിണ്ണ്
ഓണനിലാവ് പൊഴിക്കുന്നു

ഓളങ്ങള്‍ തല്ലിച്ചിരിക്കുന്നു തെയ് തെയ്
ഓടങ്ങളില്‍ ആര്‍പ്പ് നിറയുന്നു
ഓണക്കിനാവുകള്‍ മായുന്നു നെഞ്ചില്‍
നൊമ്പരം മെല്ലെ നിറയുന്നു

പാടുവാന്‍ പാട്ടുകളില്ലാഞ്ഞോ ഇന്ന്
കാണുവാന്‍ കാഴ്‌ചകളില്ലാഞ്ഞോ
മാവേലിമന്നാ പൊറുക്കേണം എന്‍
മനസ്സിലെപ്പൊന്‍കിളി മയങ്ങിപ്പോയ്...

Tuesday, July 31, 2007

മ‌അദനിയെ കുറ്റവിമുക്തനാക്കി

ഒടുവില്‍ അബ്ദുല്‍ നസര്‍ മ‌അദനിയെ കുറ്റവിമുക്തനാക്കി.
ജാമ്യം പോലും ലഭിക്കാത്ത അദേഹത്തിന്റെ പത്തു വര്‍ഷങ്ങള്‍!
ഒരു നിരപരാധിയുടെ പത്തു വര്‍ഷങ്ങള്‍!
സഹതപിക്കാം നമുക്ക് നിയമവാഴ്‌ച്ചയോട്...
സഹതപിക്കാം നമുക്ക്...

Sunday, July 29, 2007

ചങ്കില് കേള്‍ക്കണ് മണ്ണിന്റെ താളം...

മലയാളമണ്ണിനെ തൊട്ടറിഞ്ഞു കവിത തുളുമ്പുന്ന ഗാനങ്ങള്‍ രചിച്ചിരുന്ന മഹാരഥന്മാര്‍ക്കു ശേഷം മലയാള ചലച്ചിത്ര ഗാനശാഖ കൊയ്‌ത്തൊഴിഞ്ഞ പാടം പോലെ ശൂന്യമായിരുന്നു. അവിടവിടെയായി മുളക്കുന്ന പൊട്ടും കളയും കൊണ്ട് നാം തൃപ്‌തിപ്പെടുകയോ സ്വയം ശപിക്കുകയോ ഒക്കെ ചെയ്യുന്ന വര്‍ത്തമാന കാലം. പ്രതീക്ഷയുണര്‍ത്തി രംഗത്തെത്തിയ ചിലര്‍ക്ക് പുതുമഴയിലെ തകരയാവാനായിരുന്നു വിധി. അര്‍ത്ഥമില്ലാത്ത പദങ്ങള്‍ അസ്ഥാനത്ത് തിരുകിക്കയറ്റി പോര്‍വിളി നടത്തുന്ന ഗാനരചയിതാക്കളും ശ്രോതാക്കളുടെ ക്ഷമ പരീക്ഷിക്കുന്ന കാടന്‍ സംഗീതവുമായി ചില സംഗീതസംവിധായകരും. വയലാറിനും ഭാസ്‌കരന്‍ മാഷിനും ദേവരാജന്‍ മാഷിനും രാഘവന്‍ മാഷിനും രവീന്ദ്രന്‍ മാഷിനും ശേഷം ഇങ്ങനെയൊക്കെയായിരുന്നു നമ്മുടെ സ്ഥിതിവിശേഷം.

നൈരാശ്യത്തിന്റെ ഊഷരഭൂമിയില്‍ പ്രതീക്ഷയോടെ കാത്തിരുന്ന മലയാളികളെ മനംകുളുര്‍പ്പിക്കുന്ന വസന്തകാലത്തിലേക്ക് കൈപിടിച്ചുയര്‍ത്തുവാന്‍ ഇന്നിതാ ഇവിടെ ഒരു കവി ഉണ്ടായിരിക്കുന്നു.

അറബിക്കഥ എന്ന ചിത്രത്തിലൂടെ അതിമനോഹരമായ ഗാനങ്ങള്‍ നമുക്ക് സമ്മാനിച്ച കായംകുളം പനച്ചൂര്‍ വീട്ടില്‍ അനില്‍ എന്ന അനില്‍ പനച്ചൂരാനാണ് മലയാളഗാനങ്ങളുടെ വസന്തകാലത്തേക്ക് നമ്മെ മടക്കിക്കൊണ്ടു പോകുന്നത്.

ചങ്കില് കേള്‍ക്കണ് മണ്ണിന്റെ താളം എന്നത് വെറുംവാക്കല്ല എന്ന് ഓരോവരിയിലൂടെയും കവി നമ്മെ ബോധ്യപ്പെടുത്തുന്നു. അനിലെന്ന കവിയെയും അനിലിന്റെ പ്രതിഭാവൈദഗ്‌ധ്യത്തെയും വളരെയടുത്ത് പരിചയമുള്ള ഞങ്ങള്‍ കായംകുളത്തുകാര്‍ക്ക് ഉറച്ച വിശ്വാസമുണ്ട്- അനില്‍ പനച്ചൂരാന്‍ മലയാള ചലച്ചിത്ര ഗാനശാഖക്ക് ഒരു മുതല്‍ക്കൂട്ടാവുക തന്നെ ചെയ്യുമെന്ന്.

ജയരാജിന്റെ മകള്‍ക്ക് എന്ന സിനിമക്ക് വേണ്ടിയാണ് അനില്‍ പനച്ചൂരാന്‍ ആദ്യമായി ഗാനരചന നിര്‍വ്വഹിക്കുന്നത്. ആ സിനിമയില്‍ അനില്‍ എഴുതിയ ഭ്രാന്തി എന്ന കവിത ജയരാജ് ഉപയോഗിച്ചിട്ടുണ്ട്. കായംകുളം ഗവണ്മെന്റ് ആശുപത്രി പരിസരത്തും മറ്റും കറങ്ങി നടന്നിരുന്ന ഒരു ഭ്രാന്തിക്ക് ഏതോ സാമൂഹ്യവിരുദ്ധര്‍ കുഞ്ഞിനെ സമ്മാനിച്ചപ്പോള്‍ അനില്‍ കവിതയിലൂടെ പ്രതികരിച്ചു.

“ഇടവമാസപ്പെരുമഴ പെയ്ത രാവില്‍ കുളിരിന്നു കൂട്ടായി ഞാന്‍ നടന്നൂ
ഇരവിന്റെ നൊമ്പരം പോലൊരു കുഞ്ഞിന്റെ തേങ്ങലെന്‍ കാതില്‍ പതിഞ്ഞൂ
തെരുവിന്റെ കോണിലാ പീടികത്തിണ്ണയില്‍ ഒരു കൊച്ചു കുഞ്ഞിന്റെ കരച്ചില്‍
ഇരുളും തുരന്നു ഞാന്‍ അവിടേക്ക് ചെല്ലുമ്പോളറിയാതെയിട നെഞ്ച് തേങ്ങി

നഗരത്തിലൊക്കെ അലയുന്ന ഭ്രാന്തിയെ പീടികത്തിണ്ണയില്‍ കണ്ടൂ
ന‌ഗ്നയാമവളുടെ തുട ചേര്‍ന്ന് പിടയുന്നു ചോരപ്പുതപ്പിട്ട കുഞ്ഞും
............................................
............................................
ആലംബമില്ലാതെ കരയുന്ന കുഞ്ഞിന് പാലില്ല പാല്‍ നിലാവില്ലാ
ഈ തെരുവിന്നൊരനാഥയെ തന്നിട്ടു പോയവള്‍ നോവും നിറമാറുമായി
.............................................
.............................................
ഭരണാധിവര്‍ഗ്ഗങ്ങളാരുമറിഞ്ഞില്ല ഉദരത്തിനുള്ളിലെ രാസമാറ്റം
ഉലകത്തിലൊക്കെയും തകിടം മറിയുന്ന ഭരണത്തിലല്ലയോ നോട്ടം
..............................................
....................................................“

സായാഹ്നക്കൂട്ടായ്‌മയിലും കവിയരങ്ങുകളിലും അനില്‍ കവിത ചൊല്ലി ഞങ്ങളെ ആവേശഭരിതരാക്കിയിരുന്നു.

“പൂക്കാത്ത മുല്ലക്ക് പൂവിടാന്‍ കാത്തെന്റെ
പൂക്കാലമെല്ലാം കൊഴിഞ്ഞു പോയി...
പൂവിളി കേള്‍ക്കുവാന്‍ കാതോര്‍ത്തിരുന്നെന്റെ
പൂവാങ്കുരുന്നില വാടിപ്പോയി”

പ്രവാസിയുടെ നൊമ്പരം വാക്കുകളില്‍ സ്വാംശീകരിച്ച് അനില്‍ അക്കാലത്തെഴുതിയ കവിതയാണ് അറബിക്കഥയില്‍ തേനൂറും ശബ്‌ദത്തില്‍ ഗാനഗന്ധര്‍വ്വന്‍ ആലപിച്ചിരിക്കുന്ന തിരികേ മടങ്ങുവാന്‍ എന്ന ഗാനം.

“തിരികേ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരിക്കെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍
ഞാനും കൊതിക്കാറുണ്ടെന്നും

വിടുവായന്‍ തവളകള്‍ പതിവായിക്കരയുന്ന
നടവരമ്പോര്‍മ്മയില്‍ കണ്ടു
വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന
തായം തണുപ്പും ഞാന്‍ കണ്ടു“

നമ്മുടെ നാടിന്റെ ഉള്‍ത്തുടിപ്പുകള്‍ തൊട്ടറിഞ്ഞ അതീവ ഹൃദ്യവും ലളിതവുമായ വരികള്‍.

“താരകമലരുകള്‍ വിരിയും പാടം ദൂരെ അങ്ങ് ദൂരെ
വാടാമലരുകള്‍ വിടരും പാടം നെഞ്ചില്‍ ഇട നെഞ്ചില്‍
കതിരുകള്‍ കൊയ്യാന്‍ പോകാം
ഞാനൊരു കൂട്ടായ് കൂടാം
ആകാശത്തമ്പിളി പോലൊരു കൊയ്‌ത്തരിവാളുണ്ടോ...
കരിവളകള്‍ മിന്നും കയ്യില്‍ പൊന്നരിവാളുണ്ടേ...”

പ്രണയം വാടാമലരാണെന്ന സങ്കല്‍പ്പം. ഇവിടെ കൊയ്‌ത്തരിവാള്‍ അറബിക്കഥ എന്ന സിനിമ ആവശ്യപ്പെടുന്ന ഒരു പ്രതീകവുമാണ്. “പൊന്നരിവാളമ്പിളിയില്‍“ എന്ന ഗാനത്തിന്റെ പശ്ചാത്തലം സംഗീതസംവിധായകന്‍ ഈ പാട്ടിന്റെ തുടക്കത്തില്‍ ഉപയോഗിച്ചിരിക്കുന്നത് ഗൃഹാതുരമായ ഓര്‍മ്മകളുണര്‍ത്തുന്നു.

ഈ സിനിമയില്‍ ഒരു വിപ്ലവഗാനമുണ്ട്. അനില്‍ തന്നെയാണ് അത് പാടി അഭിനയിച്ചിരിക്കുന്നത്. വിപ്ലവത്തിനു എന്തു പ്രസക്തി എന്ന ചോദ്യമുയരുന്ന കാലമാണെങ്കിലും പഴയ വിപ്ലവസ്‌മരണകളെ ജ്വലിപ്പിച്ച് നമ്മെ കോള്‍മയിര്‍ കൊള്ളിക്കാന്‍ ഈ കവിതക്ക് കഴിയുന്നു. തോപ്പില്‍ ഭാസിയും വയലാറുമൊക്കെ കെപി‌എസി എന്ന നാടകക്കളരിയിലൂടെ ജ്വലിപ്പിച്ച വിപ്ലവം. കെപി‌എസിയുടെ നാട്ടുകാരന്‍ അവര്‍ക്ക് പിന്മുറക്കാരനാകുന്നു എന്നത് കാലത്തിന്റെ ഓര്‍മ്മപുതുക്കലാവാം.

“ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം
ചേതനയില്‍ നൂറു നൂറു പൂക്കളായ് പൊലിക്കവേ...
നോക്കുവിന്‍ സഖാക്കളെ നമ്മള്‍ വന്ന വീഥിയില്‍
ആയിരങ്ങള്‍ ചോര കൊണ്ടെഴുതി വച്ച വാക്കുകള്‍..


മൂര്‍ച്ചയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം
ചേര്‍ച്ചയുള്ള മാനസങ്ങള്‍ തന്നെയാണതോര്‍ക്കണം...
ഓര്‍മ്മകള്‍ മരിച്ചിടാതെ കാക്കണം കരുത്തിനായ്..
കാരിരുമ്പിലെ തുരുമ്പ് മായ്‌ക്കണം ജയത്തിനായ്..

നട്ടു കണ്ണു നട്ടു നാം വളര്‍ത്തിയ വിളകളെ
കൊന്നു കൊയ്തു കൊണ്ട് പോയ ജന്മികള്‍ ചരിത്രമായ്..
സ്വന്ത ജീവിതം ബലി കൊടുത്തു കോടി മാനുഷര്‍,
പോരടിച്ചു കൊടി പിടിച്ച് നേടിയതീ മോചനം..

സ്മാരകം തുറന്നു വരും വീറു കൊണ്ട വാക്കുകള്‍,
ചോദ്യമായി വന്നലച്ചു നിങ്ങള്‍ കാലിടറിയോ..?
രക്തസാക്ഷികള്‍ക്കു ജന്മമേകിയ മനസുകള്‍
കണ്ണു നീരിന്‍ ചില്ലുടഞ്ഞ കാഴ്ചയായ് തകര്‍ന്നുവോ..?


പോകുവാന്‍ നമുക്കു ഏറെ ദൂരമുണ്ടതോര്‍ക്കുവിന്‍,
വഴി പിഴച്ചു പോയിടാതെ മിഴി തെളിച്ചുചേര്‍ക്കുകിന്‍,
നേരു നേരിടാന്‍ കരുത്തു നേടണം,നിരാശയില്‍
വീണിടാതെ നേരിനായ് പൊരുതുവാന്‍ കൊതിക്കണം..

നാളെയെന്നതില്ല നമ്മളിന്നു തന്നെ നേടണം..
നാള്‍ വഴിയിലെന്നുമമരഗാഥകള്‍ പിറക്കണം..
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍,
നമുക്കു സ്വപ്നമൊന്നു തന്നെയന്നുമിന്നുമെന്നുമേ... “

സംഗീത സംവിധാനം നിര്‍വ്വഹിച്ച ബിജിബാല്‍ പ്രതീക്ഷയുണര്‍ത്തുന്നു. ഫാസ്റ്റ് നമ്പറുകളുടെ ഇക്കാലത്ത് മെലോഡി ‘പരീക്ഷിച്ച് ‘ വിജയിച്ച ബിജിബാലിന്റെ ധൈര്യം, താരതമ്യേന നവാഗതരായ അനില്‍ പനച്ചൂരാനിലും ബിജിബാലിലും വിശ്വാ‍സമര്‍പ്പിച്ച ലാല്‍ ജോസിന്റെ ധൈര്യം...

ഈ ധൈര്യമാണ് നമുക്ക് കേള്‍ക്കാനും ഓര്‍ക്കാനും സുഖമുള്ള ചില ഗാനങ്ങള്‍ സമ്മാനിച്ചത്.